‘പ്രാചീന ആയോധനകലയായ ‘സിലംബ ‘ത്തെ ഒളിമ്പിക് ഇനമാക്കാൻ തമിഴ്നാടു കേന്ദ്രീകരിച്ച് ശ്രമം തുടങ്ങി

ചെന്നൈ: ‘പ്രാചീന ആയോധനകലയായ ‘സിലംബ ‘ത്തെ ഒളിമ്പിക് ഇനമാക്കാൻ തമിഴ്നാടു കേന്ദ്രീകരിച്ച് ശ്രമം തുടങ്ങി. സിലംബത്തിന് പ്രചാരമുളള വിവിധ രാജ്യങ്ങളുമായി ചേർന്നാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സിലംബം വനിതാ വിഭാഗത്തിന്റെയും പുരുഷവിഭാഗത്തിന്റെയും യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മലേഷ്യ ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾക്കൊപ്പം ചേർന്ന് ലോക സിലംബം അസോസിയേഷൻ സമ്മേളനം നടത്താൻ തമിഴ്നാട്ടിലെ സിലംബം യൂണിറ്റും സംസ്ഥാന സർക്കാരും തീരുമാനിച്ചു കഴിഞ്ഞു. സ്വയം പ്രതിരോധം മാത്രമല്ല, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഉത്തേജനവും സിലംബത്തിന്റെ ലക്ഷ്യമാണെന്ന് സംസ്ഥാന വനിതാ വിഭാഗത്തിന് നേതൃത്വം നൽകുന്ന അജിത ആറുമുഖം പറഞ്ഞു.

അഗസ്ത്യമുനിയുടെ ഐതിഹ്യവുമായി ഇഴചേർന്ന് കിടക്കുന്ന തമിഴ് നാട്ടിലെ ഒരു ആയോധന കലയാണ് ‘സിലംബം’. അഗസ്ത്യമുനി താളിയോലയിൽ ‘കമ്പ് സൂത്രമായി ‘ എഴുതി വച്ചതാണത്രേ കുറുവടി പയറ്റായ സിലിംബത്തിന്റെ ശാസ്ത്രവും. ഗംഗ – ചോള – പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തിൽ പലയിടത്തായി സിലംബത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ഇന്ന് ഈ ദക്ഷിണേന്ത്യൻ കലാരൂപം കിഴക്കനേഷ്യൻ രാജ്യങ്ങളിലെല്ലാമുണ്ട്. ഒറ്റ വടികൊണ്ടുള്ള പയറ്റാണ് സിലംബം.

കുംഫുവിലും നമ്മുടെ കളരിപ്പയറ്റിലുമെല്ലാം സിലംബത്തിന്റെ സ്വാധീനമുണ്ട്. പ്രാചീനമായ ഈ ആയോധന കലയെ ഒളിംബിക്സിലെ ഒരു ഇനമാക്കാനുള്ള ശ്രമമാണ് ലോകമെങ്ങുമുള്ള സിംലംബ സാധകരും പരിശീലകരും ആരാധകരും ഇപ്പോൾ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →