ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ ഇടയിലും രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി വർദ്ധിപ്പിക്കുന്നതിൽ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
എണ്ണ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് 04/06/21 വെളളിയാഴ്ച മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഉചിതമായ നടപടികള്‍ എടുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും വാറ്റ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.
രാജ്യത്ത് കൊവിഡ് ഒന്നാം തരംഗം രൂക്ഷമായ 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയുമാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്.
നിലവില്‍ പെട്രോളിന് ലിറ്ററിന് 32.9 രൂപയും ഡീസല്‍ ലിറ്ററിന് 31.8 രൂപയുമാണ് എക്‌സൈസ് തീരുവ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.

