തിരുവനന്തപുരം: കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് നിയമ സഭപാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുളള ബില്ലാണ് നിയമ സഭ പാസാക്കിയത്. .രോഗം പകരുന്നതിന് കാരണമായേക്കാവുന്ന ആഘോഷങ്ങളും ആചാരങ്ങളും പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂട്ടം കൂടുന്നതും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്
പുറത്തുനിന്നും സംസ്ഥാനത്ത് എത്തിയവരില്‍ രോഗബാധ സംശയിക്കുന്നവരെ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും.ആവശ്യമെന്ന് കരുതുന്നിടത്തോളം സംസ്ഥാന അതിര്‍ത്തി അടച്ചിടാം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവും 10000രൂപ പിഴശിക്ഷയും ഉണ്ടാവും.
എന്നാല്‍ കേന്ദ്രനിയമത്തിന്റെ പ്രാബല്യം ഇല്ലാതാക്കുന്ന ബില്ലിന് കോടതിയില്‍ തിരിച്ചടി നേരിട്ടേക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്നറിയിപ്പ നല്‍കി. 2020 സെപ്‌തംബറില്‍ കേന്ദ്രം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിതെന്ന് മാത്യു കുഴല്‍നാടനും ,സബ്‌ജക്ട് കമ്മറ്റി പരിഗണിക്കാത്ത ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കെ ബാബുവും ക്രമപ്രശ്‌നം ഉന്നയിച്ചു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും പരിശോധിച്ചശേഷം ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്ന് സ്‌പീക്കര്‍ റൂളിംഗ് നല്‍കി. ഐകകണ്‌ഠേനയാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും അവസാന സമ്മേളനത്തിലും ബില്ല അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

