ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കമുളള സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി 31/05/21 തിങ്കളാഴ്ച വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ ദില്ലി ഹൈക്കോടതി ഹർജിക്കാരനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹർജി തള്ളുകയും ചെയ്തു.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് തന്നെയാണ് ജോലിക്കാർ തങ്ങുന്നത്. പ്രത്യേക ഉദ്ദേശത്തോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയതെന്നും കോടതി വിമർശിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് താൽക്കാലികമായി സ്റ്റേ ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽപ്പെടുത്തിയതിനെയും ഹർജി ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഹർജി നൽകിയത് നിയമ പ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും സെൻട്രൽ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നുമാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. സെൻട്രൽ വിസ്ത പദ്ധതിക്കെതിരായി ഹർജി നൽകിയത് നിയമപ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

