ബെയ്ജിംഗ്: കൊറോണാ വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്ന്നതാണെന്നുളള സിദ്ധാന്തത്തെ (ലാബ്-ലീക്ക് സിദ്ധാന്തം) പിന്തുണച്ച് കോവിഡ് ഉദ്ഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ചൈന. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ “ഇരുണ്ട ചരിത്രം” ലോകത്തിനറിയാം എന്നായിരുന്നു ചൈനയുടെ മറുപടി.
വൈറസ് ആദ്യം ചൈനയില്‍ പ്രത്യക്ഷപ്പെട്ടത് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറി അപകടത്തില്‍ നിന്നാണോ എന്ന് അടുത്ത മൂന്നുമാസത്തിനുളളില്‍ റിപ്പോര്‍ട്ടുചെയ്യാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളോട് ബൈഡന് കഴിഞ്ഞ ദിസം ഉത്തരവിട്ടിരുന്നു. ചൈനയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ ദൗത്യസംഘം തുടക്കത്തില്‍തന്നെ സാധ്യതയില്ലെന്ന തളളിക്കളഞ്ഞ ലാബ്-ലീക്ക് സിദ്ധാന്തം വാഷിങ്ടണ്‍ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ബുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന സിദ്ധാന്തത്തെ ചൈന പൂര്‍ണമായും തളളിക്കളയുന്നു. പകരം കോവിഡിന്റെ പേരില്‍ ചൈനക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അമേരിക്കയിലെ ഉയര്‍ന്ന മരണ നിരക്കില്‍ നിന്ന ശ്രദ്ധതിരിക്കാനായി മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ചൈന ആരോപിച്ചു.
പുതിയ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത തളളിയ ചൈനീസ് വിദേശകാര്യ മന്ത്രാലയം ബൈഡന് ഭരണകൂടത്തിന്റെ ലക്ഷ്യവും പ്രേരണയും വ്യക്തമാണെന്നും പ്രതികരിച്ചു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇരുണ്ട ചരിത്രം വളരെക്കാലമായി ലോകത്തിനറിയാം ,ചൈന പറഞ്ഞു. ഇറാക്ക് അധിനവേശത്തെ ന്യായീകരിച്ച യുഎസിന്റെ ആരോപണങ്ങളെ പരാമര്‍ശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷവോ ലിജിയാന്‍ ചൂണ്ടിക്കാട്ടി. ബുഹാനിലെ മാര്‍ക്കറ്റില്‍ മൃഗസമ്പര്‍ക്കം വഴിയോ അല്ലെങ്കില്‍ നഗരത്തിലെ ഗവേഷണ ലബോറട്ടറിയില്‍നിന്ന് വൈറസ് പുറത്തുവന്നതിലൂടെയോ കോവിഡ് പടര്‍ന്നു പിടിച്ചുവെന്ന വ്യാപക ആരോപണത്തെ പിന്തുണക്കുന്നതാണ് ബൈഡന്റെ ഉത്തരവെന്നാണ് വിലയിരുത്തല്‍ .
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അനുയായികളും തുടങ്ങിവച്ച ആരോപണം അമേരിക്കയിലും ലോകത്തിലാകെയും വലിയ ചര്‍ച്ചയായിരുന്നു. പലരാജ്യങ്ങളും ചൈനക്കെതിരെ രംഗത്തെത്തി. ബുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് വൈറോളജിയിലെ മൂന്നുപേരെ 2019 നവംബറില്‍ അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ഞായറാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബെയ്ജിംഗില്‍ ദുരൂഹ രോഗം പൊട്ടിപ്പുറപ്പെടുന്നതിന് ഒരുമാസം മുമ്പായിരുന്നു ഈ സംഭവമെന്നത് സംശയത്തിന് ആക്കം കൂട്ടുന്നു.

