ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളെ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വം. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മൗലിക വാദികളാണ് വികസനത്തിന് കടിഞ്ഞാണ്‍ ഇടുന്നതെന്നുമാണ് ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാളവ്യയുടെ പ്രതികരണം. ട്വിറ്ററിലൂടെ 27/05/21 വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അമിത് മാളവ്യ പ്രതികരണം രേഖപ്പെടുത്തിയത്.
‘ടൂറിസം ലക്ഷ്യമിട്ടുള്ള വികസനത്തിനാണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൗലികവാദം ലക്ഷ്യമിട്ടുള്ള ചിലര്‍ ഇതിനെ തടസപ്പെടുത്തുകയാണ്.’ അമിത് മാളവ്യ പറഞ്ഞു.
ലക്ഷദ്വീപ് ബിജെപിയില്‍ നിന്ന് പോലും പ്രഫുല്‍പട്ടേലിന്റെ ഭരണത്തിനെതിനെ വന്‍ പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ന്യായീകരണ പോസ്റ്റ്. പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയാധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

