തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുന്ന കാര്യത്തില്‍ തീരുമാനമായില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അദ്ധ്യക്ഷയെ ചുമതലപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് പാര്‍ലമന്ററി പാര്‍ട്ടി യോഗം പ്രമേയം പാസാക്കി. ഈ വിഷയത്തില്‍ ഹൈക്കമാന്റിന്റെ നിലപാട് ആയിരിക്കും നിര്‍ണായകമാവുക. ചെന്നിത്തല പക്ഷത്തിന് 19 എംല്‍എ മാരുടെ പിന്തുണയാണുളളത്. അതേസമയം 11 എംഎല്‍എമാരുടെ പിന്തുണ ഉളളതായി വി ഡി സതീശന്‍ പക്ഷം അവകാശപ്പെടുന്നു.
പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരുവഞ്ചൂരിന്റെയോ പി ടി തോമസിന്റെയോ പേര് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ചെന്നിത്തല കേന്ദ്ര നിരീക്ഷകരെ കണ്ടു. പിന്നീട് നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റക്കൊറ്റക്ക് കണ്ടു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനായി ദേശീയ അദ്ധ്യക്ഷയെ ചുമതലപ്പെടുത്തിക്കൊണ്ടുളള പ്രമേയം പാര്‍ലിമെന്ററി പാര്‍ട്ടിയോഗം പാസാക്കിയത്.

