യുവ ഗുസ്തി താരത്തിന്റെ മരണം: സുശീല്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: യുവ ഗുസ്തി താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സുശീല്‍ കുമാറിനെതിരായ ആരോഗണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജദ്ഗിഷ് കുമാര്‍ ജാമ്യപേക്ഷ തള്ളിയത്. സുശീല്‍ കുമാര്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ഏഴു പേര്‍ക്കെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സുശീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുശീല്‍ കുമാറിനൊപ്പം ഒളിവില്‍ പോയ സഹായി കൂടിയായ അജയ് കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഗുസ്തി താരങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ ദേശീയ ജൂനിയര്‍ ചാമ്പ്യനായിരുന്ന സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാറിനെ പോലീസ് തിരയുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് സുശീല്‍ കുമാര്‍ ഒളിവില്‍ പോയി. സംഭവം നടന്ന് രണ്ടാഴ്ചയോളമായെങ്കിലും ഇനിയും സുശീല്‍ കുമാറിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →