തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 18/05/21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു വാർത്താ ചാനലിനോടായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.
കെകെ ശൈലജയ്ക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കെകെ ശൈലജക്ക് മാത്രമായി ഇളവ് വേണ്ടെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായം ഉയര്‍ത്തുകയായിരുന്നു. ഇതിനെ 88 അംഗ സമിതിയില്‍ ഭൂരിഭാഗവും പിന്തുണക്കുകയായിരുന്നുവെന്നാണ് വിവരം. കെകെ ശൈലജക്ക് ഏഴ് പേരുടെ പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എംവി ജയരാജന്‍ കെകെ ശൈലജയെ പിന്തുണച്ചു. പിണറായി വിജയന്‍ മാറുകയാണെങ്കില്‍ കെകെ ശൈലജയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക്വരെ പരിഗണിച്ചിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ കെകെ ശൈലജ പട്ടികക്ക് പുറത്താണ്. നിലവില്‍ പാര്‍ട്ടി വിപ്പ് സ്ഥാനത്തേക്കാണ് കെകെ ശൈലജയെ പരിഗണിച്ചിട്ടുള്ളത്.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായേക്കാം. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.

