തൃശൂര്‍: കൊടകര കുഴല്‍പണക്കേസിൽ പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെന്ന് പൊലീസ്. 29/04/21 വ്യാഴാഴ്ച തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഡി.സി.പി പറഞ്ഞത്.
‘ധര്‍മ്മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. പരാതിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി പ്രതികളെ കൂടി പിടിക്കുമ്പോള്‍ എത്രയാണ് കൃത്യമായ തുകയെന്ന് നമുക്ക് അറിയാന്‍ സാധിക്കും,’ ഡി.സി.പി പറഞ്ഞു.
ധര്‍മരാജനുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്ത് വരികയാണെന്നും പൂങ്കുഴലി പറഞ്ഞു.
പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കണ്ടെത്തിയ തുക, ഇതിന്റെ ഭാഗമായി ഉള്ളതാണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ഡി.സി.പി പറഞ്ഞു.
ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ധര്‍മ്മരാജനെ ചോദ്യം ചെയ്തെങ്കിലും പണത്തിന്റെ സ്രോതസ് ഇതുവരെ വെളിപ്പെട്ടിട്ടില്ല.

