ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഭീകരത വെളിപ്പെടുത്തുന്ന ഒരു വാർത്തയാണ് ഡൽഹിയിൽ നിന്നു വരുന്നത്. മരണനിരക്ക് ഉയർന്നതോടെ സംസ്ഥാനത്ത് നായ്ക്കൾക്കായി പണിത ശ്മശാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനുള്ള ഇടമാക്കിയിരിക്കുകയാണ് അധികൃതർ. ഏപ്രിൽ നാലാം വാരം തുടങ്ങിയതു മുതൽ പ്രതിദിനം 300 കോവിഡ് രോഗികളാണ് ഇവിടെ മരിച്ചുവീഴുന്നത്. ശ്മശാനങ്ങൾക്ക് പുറത്ത് ഉറ്റവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കളുടെ നീണ്ട നിര കാണാമായിരുന്നു.
ശവസംസ്കാരത്തിനുള്ള പ്രതിസന്ധി രൂക്ഷമായതോടെയാണ് നായകൾക്കായൊരുക്കിയ ശ്മശാനം മനുഷ്യർക്കായി തുറന്നു കൊടുത്തത്. ദ്വാരക സെക്ടർ 29ൽ മൂന്നു ഏക്കറിലാണ് ശ്മശാനം. നായ്ക്കൾക്കായി തയാറാക്കിയ ശ്മശാനത്തിൽ മനുഷ്യ മൃതദേഹം ദഹിപ്പിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന് തെക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ആറുമാസം മുമ്പാണ് ഇവിടെ ശ്മശാനം പണിതത്. അതിനാൽ തന്നെ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും താൽക്കാലിക സംവിധാനം ഒരുക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ആശുപത്രി കിടക്കകളുടെ അഭാവവും ഓക്സിജൻ ക്ഷാമവും മൂലം ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് ഡൽഹി.
ഡൽഹിയിൽ പ്രതിദിനം സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 15 മുതൽ 20 ശതമാനം വരെ ഉയരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

