ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ക്ഷാമത്തിന് പരിഹാരമായി വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്. വിദഗ്ധാഭിപ്രായംകൂടി പരിഗണിച്ചാണു നിര്‍ദേശമെന്നു ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ഓക്‌സിജന്‍ ക്ഷാമം കോവിഡ് ചികിത്സയ്ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നു വിവിധ സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടതിനു പിന്നാലെയാണു നടപടി. വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണം നിയന്ത്രിച്ച് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണു കേന്ദ്രനിര്‍ദേശം. മഹാമാരിക്കാലത്തു മനുഷ്യജീവന്‍ രക്ഷിക്കുകയെന്ന പരമപ്രധാന ദൗത്യത്തിനാണ് മുന്‍തൂക്കം. അതിനായി വ്യാവസായിക മേഖലയ്ക്കുള്ള ഓക്‌സിജന്‍ വിതരണം നിയന്ത്രിക്കും. ഒന്‍പതു പ്രത്യേക വ്യവസായങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെട്രോളിയം റിഫൈനറികൾ, ഓക്‌സിജന്‍ സിലിണ്ടര്‍ നിര്‍മാണം, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ തുടങ്ങിയ വ്യവസായങ്ങളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്
