വഡോദര: അനുദിനം പെരുകി വരുന്ന രോഗികൾ, കിടത്തി ചികിത്സാ സൗകര്യങ്ങൾ പരിമിതവും ,
കോവിഡിൽ ഇതുവരെ കാണാത്ത ദുരിതങ്ങളിലൂടെ നാട് കടന്നു പോകുമ്പോൾ ഗുജറാത്തിലെ വഡോദരയിലെ ജഹാംഗീർപുര മുസ്ലീം പള്ളിയധികൃതർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അവർ തങ്ങളുടെ പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി.
അങ്ങനെ വഡോദരയിലെ ജഹാംഗീർപുര പള്ളി 50 കിടക്കകളുള്ള കൊവിഡ് ആശുപത്രിയായി മാറി. പരിശുദ്ധ റംസാൻ മാസത്തിൽ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് പള്ളി ട്രസ്റ്റി എഎൻഐയോട് പറഞ്ഞു.
“കൊവിഡ് കേസുകൾ ഉയരുകയാണ്. ഓക്സിജൻ്റെയും കിടക്കകളുടെയും ലഭ്യതക്കുറവിൻ്റെ പശ്ചാത്തലത്തിൽ പള്ളി കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. റംസാനെക്കാൾ മികച്ച ഒരു മാസമില്ലല്ലോ അത് ചെയ്യാൻ.”- പള്ളി ട്രസ്റ്റി ഇർഫാൻ ഷെയ്ഖ് പറഞ്ഞു.
ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഗുജറാത്ത് സിവിൽ ആശുപത്രിയുടെ പുറത്ത് ആംബുലൻസുകളുടെ നീണ്ട നിരയാണ് കാണുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

