മഞ്ചേശ്വരത്ത് യു ഡി എഫ് തോൽവി ഉറപ്പിച്ചോ ? സി പി എം സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന ആരോപണവുമായി എം സി കമറുദ്ധീനും

മഞ്ചേശ്വരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തൊട്ടു പിന്നാലെ കെ സുരേന്ദ്രന് സി പി എം വോട്ടു മറിച്ചിരിക്കാമെന്ന ആരോപണവുമായി മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ധീനും രംഗത്തുവന്നു. ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കമറുദ്ധീൻ ഗുരുതര ആരോപണമാണ് കമറുദ്ധീൻ ഉയർത്തിയത്. കാസർകോട് ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്ന് കമറുദ്ധീൻ ബുധനാഴ്ച(07/04/21)ആരോപിച്ചു.
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണയുണ്ടെന്നാണ് മുല്ലപ്പള്ളി വാദിച്ചത്.

എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന പുറത്തെത്തിയതിന് തൊട്ടുപിന്നാലെ കെപിസിസി അധ്യക്ഷനെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെഎം അഷ്‌റഫ് രംഗത്തെത്തി. മതേതര വോട്ടുകള്‍ തനിക്ക് പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നുമായിരുന്നു അഷ്‌റഫിന്റെ പ്രതികരണം. സിപിഐഎംബിജെപി ധാരണയുണ്ടെന്ന യാതൊരു സംശയവും പ്രകടിപ്പിക്കാതിരുന്ന അഷ്‌റഫ് കുമ്പള, മഞ്ചേശ്വരം, മംഗള്‍പ്പാടി പഞ്ചായത്തുകളില്‍ താന്‍ വന്‍ ലീഡ് നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ മണ്ഡലത്തില്‍ വോട്ടുകച്ചവടം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരത്തെ സിപിഐഎം സ്ഥാനാര്‍ഥി വിവി രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് മുല്ലപ്പള്ളി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുക. എന്നാല്‍ മഞ്ചേശ്വരത്ത് ബിജെപിയുമായി കമ്മ്യൂണിസ്റ്റുകാര്‍ ഒത്തുകളിക്കുന്ന കാഴ്ച്ചയാണ് കാണാനായതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →