ചെറുപുഴയില്‍ ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

ചെറുപുഴ: കാനം വയല്‍ മരുതും തട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി -62) വെടിവെച്ചുകൊന്ന കേസിലെ പ്രതി മരുതുംതട്ട സ്വദേശി വാടാതുരുത്തേല്‍ ടോമിയെ (52) പോലീസ് അറസ്റ്റ് ചെയ്തു.2021 മാര്‍ച്ച് 25ന് രാവിലെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍ വാസിയായ ബേബിയെ കളളത്തോക്കുപയോഗിച്ച പ്രതി വെടിവെച്ച് കൊന്നത്. പ്രതിക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് കര്‍ണാടക വനത്തോട് ചേര്‍ന്ന ചേനാട്ടുകൊല്ലിയിലെ തോട്ടില്‍ അവശനിലയില്‍ ഇയാളെ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ചെറുപുഴ സി.ഐ കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

അയല്‍ക്കാരനുമായുണ്ടായ സംസാരത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് വെടിവെക്കാനിടയാക്കിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. വെളളവും മാങ്ങയും മാത്രം കഴിച്ചാണ് ഇയാള്‍ വനത്തിനുളളില്‍ കഴിഞ്ഞുകൂടിയത്. വെടിവെക്കാനുപയോഗിച്ച കളളത്തോക്കും പോലീസ് കണ്ടെടുത്തു. പ്രതിയെ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →