തിരുവനന്തപുരം: തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സർവീസിൽ നിന്ന് വിരമിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയുടെ അധ്യക്ഷതയിൽ നടന്ന സെക്രട്ടറിമാരുടെ യോഗത്തിൽ യാത്രയയപ്പ് നൽകി. വിരമിക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ പൂന്തോട്ടത്തിൽ അദ്ദേഹവും ഭാര്യ സിമിയും ചേർന്ന് അൽഫോൺസ മാവ് നട്ടു.
2019 ജൂലായ് 11നാണ് വനവും വന്യജീവിയും വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റത്. പിന്നീട് തൊഴിലും നൈപുണ്യവും വകുപ്പിന്റെ ചുമതലയേറ്റെടുത്തു. കേരഫെഡ്, കെ. എസ്. ഐ. ഡി. സി, മത്‌സ്യഫെഡ് എന്നിവയുടെ എംഡിയും ജനറൽ മാനേജറുമായും പ്രവർത്തിച്ചിട്ടുണ്ട്. ബി. ഇ. എൽ, ബി. ഇ. എം. എൽ തുടങ്ങി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ ഡയറക്ടറായും പ്രവർത്തിച്ചു.
പ്രവർത്തിച്ച മേഖലകളിലെല്ലാം നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിയുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. ഖരക്പൂർ ഐ. ഐ. ടിയിൽ നിന്ന് ബിരുദം നേടിയ ശേഷം കൊൽക്കത്ത ഐ. ഐ. എമ്മിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിൽ കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. വ്യവസായ മേഖലയിൽ സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള നടപടികളും സത്യജിത്ത് രാജൻ സ്വീകരിച്ചു. പ്രതിരോധ, ആയുധ നിർമാണ രംഗത്തും സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള സഹായം നൽകി.

