കൊച്ചി: തപാല്‍ വോട്ടെടുപ്പിനിടെ എല്‍ഡിഎഫ് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. കായംകുളം മണ്ഡലത്തിലെ 77-ാം ബൂത്തിലാണ് സംഭവം. തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പെന്‍ഷനും ഒപ്പം നല്‍കി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി.
പരാതിയിൽ യുഡിഎഫ് കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. തപാല്‍വോട്ടെടുപ്പിനെത്തിയപ്പോള്‍ പെന്‍ഷന്‍ നല്‍കാനും ആളെത്തുകയായിരുന്നു.
29/03/21 തിങ്കളാഴ്ച കണ്ണൂരിലും തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫിന്റെ പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്പില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുകയുണ്ടായി.
ഇതിന് പുറമേ എണ്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് കായംകുളത്തെ സംഭവം.

