പിഎം കിസാന്‍ സമ്മാന്‍ നിധി വഴി ലഭിച്ച പണം തിരിച്ചടക്കാന്‍ മൂവായിരത്തോളം കര്‍ഷകര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം കിസാന്‍ സമ്മാന്‍ നിധി വഴി ലഭിച്ച പണം തിരിച്ചടക്കാന്‍ മൂവായിരത്തോളം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചതായി റിപ്പോര്‍ട്ട്.

വയനാട് ജില്ലയില്‍ മാത്രം 3.22 ലക്ഷം തുക തിരികെ പിടിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് 29/03/21 തിങ്കളാഴ്‌ച പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നത്.

മലപ്പുറം ജില്ലയില്‍ 250 കര്‍ഷകര്‍ പണം തിരിച്ചടച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. 2021 ജനുവരിയില്‍ 110 കര്‍ഷകര്‍ 6.69 ലക്ഷം രൂപയും ഫെബ്രുവരിയില്‍ 140 പേര്‍ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചതത്രേ. മാര്‍ച്ചില്‍ തുക തിരികെ അടക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ക്ക് ഇതിനകം നോട്ടീസ് ലഭിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ ഓരോ കൃഷിഭവനിലും 15 മുതല്‍ 20 കര്‍ഷകര്‍ക്ക് വരെയാണ് നോട്ടീസ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി കൃഷിഭവനില്‍ മാത്രം 32 പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പാറക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തില്‍ എട്ട് ലക്ഷത്തോളം രൂപയാണ് തിരിച്ചടക്കാനുള്ളത്. കോഴിക്കോട് ജില്ലയില്‍ 788 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

‘പിഎം കിസാന്‍’ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചത്. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.

മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്. അക്കൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോട്ടീസ് ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →