തിരുവനന്തപുരം: ത്സാൻസിയിൽ വെച്ച് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടുവെന്നത് ആരോപണം മാത്രമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ട്രെയിനിൽ ഉണ്ടായിയെന്ന് പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാർ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു. ” അദ്ദേഹം പറഞ്ഞു.
എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.
മലയാളിയടക്കമുള്ള കന്യാസ്ത്രീകളെയും ട്രെയിനിൽ കൂടെ യാത്ര ചെയ്യുന്നവരെയും ത്സാൻസിയിൽ വെച്ച് ഒരു സംഘം അഞ്ചു മണിക്കൂറോളം തടഞ്ഞുവെച്ചത് വിവാദമായിരുന്നു. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പ്രവർത്തകർ ഋഷികേശിൽ നിന്ന് പഠന ക്യാമ്പ് കഴിഞ്ഞുവരുന്ന വഴി പൊലീസ് സാന്നിധ്യത്തിൽ കന്യാസ്ത്രീകളെ ആക്രമിക്കുകയായിരുന്നു. മതംമാറ്റാൻ നടക്കുന്നവർ എന്ന് ആരോപിച്ചായിരുന്നു സംഘം കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത്.
സംഭവം വിവാദമായതിനിടെ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം മറ്റു രാഷ്ട്രീയ നേതൃത്വങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു

