തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാലിലൂടെ വെള്ളം തുറന്നു വിട്ടു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 9 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായാണ് നടപടി.
ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് മൂലം പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ പുഴയിൽ ഇറങ്ങുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിക്കാത്തപക്ഷം ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയമാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വടക്കാഞ്ചേരി പുഴയിൽ മതിയായ വെള്ളമില്ലാത്തതിനാൽ സമീപപ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുള്ളതിനാലും വടക്കാഞ്ചേരി പുഴയിലൂടെ ജലം തുറന്നു വിടുകയാണെങ്കിൽ സമീപ പഞ്ചായത്തുകളിലും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽപ്പെട്ട പുഴയുടെ സമീപ പ്രദേശങ്ങളിലുമുള്ള ജലസ്രോതസ്സുകൾ റീച്ചാർജ് ചെയ്യുന്നത് മൂലം കുടിവെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കാമെന്നും ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.

