കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്നും താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്നും ജനപക്ഷം സെകുലര്‍ പാര്‍ടി സ്ഥാനാർത്ഥി പി സി ജോര്‍ജ്. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി ജോര്‍ജ്ജ് 27/03/21 ശനിയാഴ്ച പറഞ്ഞു.
ഈരാറ്റുപ്പേട്ടയിൽ പിസിയുടെ പ്രാചാരണത്തിനിടെ ഉണ്ടായ ‘കൂവല്‍’ സംഭവത്തിന് പിന്നാലെ പലയിടങ്ങളില്‍ നിന്നും പി സി ജോര്‍ജിന് എതിരെ സമാനമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായി. മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു വരുന്ന എം എല്‍ എയെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമര്‍ശനം.
അതിനിടെ ഈരാറ്റുപേട്ടയിലെ പ്രചാരണപരിപാടികള്‍ അവസാനിപ്പിക്കുകയാണെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും ജനിച്ച് വളര്‍ന്ന നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണിതെന്നും പി സി ജോര്‍ജിന്റെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

