ന്യൂഡൽഹി: ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷി ദിനമായ മാർച്ച് 23 ദേശീയ പൊതു അവധിദിനമായി പ്രഖ്യാപിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ദിനത്തെ ‘ഇൻക്വിലാബ് ദിവാസ്’ ആയി പ്രഖ്യാപിക്കണമെന്നും പാർടി ആവശ്യപ്പെട്ടു.
“ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും സ്വപ്നങ്ങളുടെ ഇന്ത്യ ഇന്ന് അപകടത്തിലാണ്, വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സോഷ്യലിസം, മതേതരത്വം, തുല്യത എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കേണ്ടതുണ്ട് ” സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ 21/03/21 ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് വളരെക്കാലമായി, എന്നാൽ ഇപ്പോൾ അത് മറ്റൊരു തരത്തിലുള്ള “കോർപ്പറേറ്റ് ധനകാര്യ മൂലധനത്തിനും സാമുദായിക ഫാസിസത്തിനും മുന്നിൽ കീഴ്പ്പെടുത്തൽ” നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ 90-ാം വാർഷികമാണ് ഈ വർഷം.

