തിരുവനന്തപുരം : സ്വന്തമായി വീടോ വസ്തുവകകളോ വാഹനമോ ഇല്ല, വ്യക്തിപരമായി ഒരു വസ്തുവിലും അവകാശമില്ല. ആകെ കയ്യിലുള്ളത് ആയിരം രൂപ മാത്രം. ബാങ്കിലുള്ളതാകട്ടെ ആകെ അൻപതിനായിരത്തി ചില്ലറ രൂപയും. ആർക്കും കട ബാദ്ധ്യതയില്ലാത്ത സ്ഥാനാർത്ഥിയ്ക്ക് സ്വന്തമായുള്ള വിലാസം പാർട്ടി ഓഫീസിന്റെ മേൽവിലാസം മാത്രമാണ്.
മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറും നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലമാണ് ‘ഇല്ല’ കൾ കൊണ്ട് ശ്രദ്ധേയമായത്.
മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈയില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണുളളത്. ഇതിനു പുറമേ ജന്മഭൂമി പത്രത്തില്‍ അയ്യായിരം രൂപയുടെ ഓഹരിയുമുണ്ട്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ബി ജെ പിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്ത് കുമ്മനത്തിന്റെ ലാളിത്യം പ്രചരണ വിഷയമാക്കാനാണ് ബി ജെ പി സൈബർ പ്രചാരകരുടെ നീക്കം.

