തൃശ്ശൂർ: മുസ്ലീം ലീഗ് നേതാവും ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെഎന്‍എ ഖാദറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനം. ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില് ആ മതേതരത്വം നമുക്ക് വേണ്ടെന്ന വിമര്‍ശനവുമായി സമസ്ത കേരള സുന്നി യുവജന സെക്രട്ടറിയായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. കെഎന്‍എ ഖാദറിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. ‘തെരഞ്ഞെടുപ്പും ഗുരുവായൂരപ്പനും: ചിലത് പറയാനുണ്ട്’എന്ന തലക്കെട്ടില്‍ 16/03/21 ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ വിമര്‍ശനം.
അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തെരഞ്ഞെടുപ്പും ഗുരുവായൂരപ്പനും: ചിലത് പറയേണ്ടതുണ്ട്
‘‘തീര്‍ച്ചയായും ഭഗവാന് ഗുരുവായൂരപ്പന് എന്റെ മനസ്സു കാണും തീര്‍ച്ചയായും അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഈ കുചേലന്റെ അവില്‍പ്പൊതി സ്വീകരിക്കാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.” ഒരു മുസ്ലിം ഇപ്രകാരം പറഞ്ഞാല്‍ തുടര്‍ന്ന് അദ്ദേഹത്തിന് മതത്തിലുള്ള സ്ഥാനം എന്തായിരിക്കും ?
”ഭഗവാന് ഗുരുവായൂരപ്പന്റെ മുമ്പില്‍ ചെറിയ അവില് പൊതിയുമായി വരുന്ന രാഷ്ട്രീയ കുചേലനാണ് ഞാന്‍. എന്റെ ഇനീഷ്യല്‍ കണ്ണനാവില്‍ എന്നാണ്.
ഇവിടെ വലിയ മാറ്റം വരും അത് കണ്ണനാല്‍ ഉണ്ടാകുന്ന മാറ്റമാണ്.”
ഇങ്ങനെ ഒരു മുസ്ലിം പ്രസംഗിച്ചാലോ?
”ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലെത്തി ചെരുപ്പ് അഴിച്ചുവച്ച് കാണിക്ക അര്‍പ്പിച്ചു” ഒരു മുസ്ലിം ഇപ്രകാരം ചെയ്താല്‍ മതത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കും?
”ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കൈകൂപ്പി തൊഴുതു”
ഇങ്ങനെ ഒരു മുസ്ലിം ചെയ്താലോ.?
ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒരു അധ്യായമുണ്ട് ‘കിതാബുരിദ്ധത്ത്’
എന്നാണ് അതിന്റെ തലവാചകം. മതത്തില്‍ നിന്ന് പുറത്തു പോകാന്‍ ഇടയാക്കുന്ന കാര്യങ്ങളാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ആ അധ്യായം മാത്രം ഒന്ന് വായിച്ചാല്‍ ഉദ്ധൃത വിഷയങ്ങളുടെ ഗൗരവം ബോധ്യപ്പെടും.
മുസ്ലിം സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ ഇപ്രകാരം ചെയ്താല്‍ അത് അവരെ മാത്രമല്ല ബാധിക്കുക പാവപ്പെട്ട അനുയായികള്‍ക്ക് ഇങ്ങനെയൊക്കെ ആകാം എന്ന അതീവ ഗുരുതരമായ തെറ്റായ സന്ദേശം നല്‍കുക കൂടി ചെയ്യും.
മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും അല്പാല്പം എടുക്കലല്ല. അതിന് പേര് അക്ബര്‍ ചക്രവര്‍ത്തിയുടെ ‘ദീനെ ഇലാഹി’ എന്നാണ്.
ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില് ആ മതേതരത്വം നമുക്ക് വേണ്ട.
നിലവിളക്ക് കൊളുത്തല്‍ എന്റെ മത വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ടുനിന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു.
നെറ്റിയില്‍ പൊട്ടു തൊട്ട് ഇതര മതാചാരങ്ങള്‍ സ്വീകരിച്ച ഒരു മുസ്ലിം മന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ആദര്‍ശ നായകന് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ ആദരപൂര്‍വം അനുസ്മരിക്കുകയും ചെയ്യുന്നു.
1000 വോട്ടിനു വേണ്ടി തെറ്റ് ചെയ്യുന്നവര്‍ 10,000 വോട്ടും പരലോകവും നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധിക്കുക “
ഗുരുവായൂര്‍ നടയിലെത്തി കാണിക്കയിട്ട് കൊണ്ടായിരുന്നു കെഎന്‍എ ഖാദര്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരം ആരംഭിച്ചത്. അദ്ദേഹം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിലെത്തി ചെരുപ്പഴിച്ച് വെച്ച് തൊഴുത് കാണിക്കയര്‍പ്പിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക സ്തൂപത്തിലെത്തി പൂഷ്പാര്‍ച്ചനയും നടത്തുകയുണ്ടായി. ഗുരുവായൂരപ്പന് തന്റെ മനസ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടെന്നും രാഷ്ട്രീയ കുചേലന്റെ അവില് പൊതി ഭഗവാന് കാണാതിരിക്കില്ലെന്നുമായിരുന്നു ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കെഎന്‍എ ഖാദര്‍ പ്രതികരിച്ചത്.
‘ഗുരുവായൂരില്‍ എല്ലാ വിശ്വാസികളും വിശ്വാസം ഇല്ലാത്തവരുമെല്ലാം എനിക്ക് വോട്ട് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ഭഗവാന് ഗുരുവായൂരപ്പന് തങ്ങളുടെ മനസ് കാണും. അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട്. രാഷ്ട്രീയ കുചേലന്റെ അവില് പൊതി ഭഗവാന് സ്വീകരിക്കുമെന്ന് ഉറപ്പാണ്.’ കെഎന്‍എ ഖാദര്‍ പറഞ്ഞു.
ഇതിന് പുറമേ കെഎന്‍എ ഖാദറിന് മല്‍സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് ക്ഷേത്ര ജീവനക്കാരായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കമ്മിറ്റിയാണ് പണം നല്‍കിയത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.കഴിഞ്ഞ മൂന്ന് തവണയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍.

