ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ളവയുടെ ലംഘനവും അനധികൃത സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി രൂപീകരിച്ച ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ഫ്ളെക്സുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനായാണ് ഒമ്പത് അംഗ ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡിനെ മണ്ഡലാടിസ്ഥാനത്തില്‍ വിന്യസിച്ചത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ജില്ലയില്‍ ഒന്‍പത് സ്‌ക്വാഡുകളെ കൂടായണ് അധികമായി
വിന്യസിച്ചത്.
ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും മാര്‍ച്ച് 10 സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. മാര്‍ച്ച് ഒന്‍പത് വരെയുള്ള കണക്കു പ്രകാരം ജില്ലയിലാകെ ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡും ഫ്‌ളൈയിംഗ് സ്‌ക്വാഡും ചേര്‍ന്ന് 6689 കേസുകളില്‍ നടപടി സ്വീകരിച്ചു. സി വിജില്‍ ആപ്പില്‍ വന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള കണക്കാണ് ഇത്. സി വിജില്‍ ആപ്പില്‍ ഇതുവരെ 974 പരാതികളാണ് ലഭിച്ചത്. 10.03.2021ൽ മാത്രം 316 പരാതികള്‍ ലഭിച്ചു. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയ്ലന്‍സ് ടീം, ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡ്, വീഡിയോ സര്‍വയ്ലന്‍സ് ടീം എന്നിങ്ങനെ നാല് സ്‌ക്വാഡുകളാണ് മണ്ഡലാടിസ്ഥാനത്തില്‍ വിന്യസിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പണം, മദ്യം എന്നിവയുടെ അനധികൃത കൈമാറ്റവും വിതരണവും തടയുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ മൂന്നുവീതം ഫ്ളൈയിംഗ് സ്‌ക്വാഡുളും പ്രവര്‍ത്തിക്കുന്നുണ്ട്.

