റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വെടിവയ്ക്കരുത്’ മ്യാന്‍മറിലെ തെരുവില്‍ പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി

March 10, 2021 - 12:18 pm

യാങ്കൂണ്‍: മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ.

‘നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ… അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ’- കുട്ടികളുടെ ജീവന് വേണ്ടി സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് എന്റെ ജീവനെടുത്തോളൂ എന്ന് പറഞ്ഞ് സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയത്. സിസ്റ്ററുടെ ചിത്രങ്ങള്‍ ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റി. സോഷ്യല്‍മീഡിയയില്‍ ആയിരക്കണക്കിന് ആളുകള്‍ ചിത്രം പങ്കുവെച്ചു.

എന്നാല്‍ കന്യാസ്ത്രീ നടത്തിയ ഹൃദയവിലാപം പട്ടാളക്കാര്‍ ചെവിക്കൊണ്ടില്ല. കന്യാസ്ത്രീയെ മടക്കി അയച്ച ശേഷം ചോരക്കറ പടര്‍ത്തിയ ക്രൂരമായ അടിച്ചമര്‍ത്തല്‍.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി താന്‍ അവരുടെ മുന്നില്‍ മുട്ടുകുത്തിയെന്ന് സിസ്റ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സൈനിക നടപടിയെ തുടര്‍ന്ന് കുട്ടികള്‍ ഭയന്ന് എന്റെ മുന്നിലൂടെ ഓടി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ രക്ഷക്കുവേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. തൊട്ടുമുന്നില്‍ ഒരാള്‍ തലക്ക് വെടിയേറ്റ് മരിച്ചുവീണു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലോകം തകരുകയാണെന്ന് തോന്നിപ്പോയി- അവര്‍ പറഞ്ഞു.

08/03/21 തിങ്കളാഴ്ച മ്യാന്‍മര്‍ നഗരമായ മൈകീനയിലായിരുന്നു സംഭവം. പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സമരം ശക്തമായ മൈകീനയില്‍ സൈന്യം കടുത്ത നടപടി സ്വീകരിക്കുന്നതിനിടെയാണ് സിസ്റ്റര്‍ ആന്‍ റോസും മറ്റ് രണ്ട് കന്യാസ്ത്രീകളും സൈന്യത്തിന് മുന്നില്‍ അപേക്ഷയുമായി എത്തിയത്.

ആക്രമണമുണ്ടാകില്ല എന്ന് ഉറപ്പു ലഭിച്ചാലേ മടങ്ങൂ എന്ന നിലപാടുമായി ആന്റോസ് ഉറച്ചു നിന്നതോടെ പട്ടാളം തന്ത്രം മാറ്റി. റോഡ് തടസ്സം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ആക്രമണം ഉണ്ടാകില്ലെന്നുമുള്ള വാക്കില്‍ ആന്റോസിനെ മടക്കി അയച്ച ഉടനെയാണ് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സമീപത്തുള്ള ആന്റോസിന്റെ ക്ലിനിക്കിലാണ് പരുക്കേറ്റവര്‍ പിന്നീട് അഭയം തേടിയത്.

മ്യാന്‍മറില്‍ ജനാധിപത്യ സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തില്‍ ഇതുവരെ 60 പേരാണ് കൊല്ലപ്പെട്ടത്. 1800 പേര്‍ തടങ്കലിലാണ്. കഴിഞ്ഞ ദിവസം പട്ടാളം കസ്റ്റഡിയിലെടുത്ത നാഷ്നല്‍ ലീഗ് ഫോര്‍ ഡെമോക്രമസിയുടെ പ്രമുഖ നേതാവ് കൊല്ലപ്പെട്ടു. വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി. അസോഷ്യേറ്റഡ് പ്രസിന്റെ ലേഖകന്‍ തെയ്ന്‍ സായെ തടങ്കലിലാക്കിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *