പൊലീസ് ആസ്ഥാനത്ത് വ്യാജരേഖയും ആൾമാറാട്ടവും, ആംഡ് പൊലീസ് എസ് ഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വ്യാജരേഖയും ആൾമാറാട്ടവും. ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമനെതിരെ കേസെടുത്തു. ജേക്കബിന്റെ കൊല്ലത്തെ വീട്ടിലും പൊലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജസീലും രേഖകളും കണ്ടെത്തി. ഡിവൈഎസ്പിയുടെ യൂണിഫോമും കണ്ടെത്തിയിട്ടുണ്ട്.

മുൻപ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന സമയത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി ജേക്കബ് സൈമനെ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനുശേഷം സസ്‌പെൻഷൻ കാലാവധി പൂർത്തിയാക്കി തിരികെ പോലീസ് ആസ്ഥാനത്ത് ജോലിയ്ക്ക് പ്രവേശിക്കുകയായിരുന്നു. ജനമൈത്രിയുടെ പ്രത്യേക വിഭാഗത്തിലാണ് ജോലിചെയ്തു വന്നിരുന്നത്.

ഡിജിപിയ്ക്ക് കിട്ടിയ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജരേഖയും സീലുകളും കണ്ടെത്തിയത്. പോലീസ് വിഭാഗത്തിൽ നല്ല രീതിയിൽ ജോലി പൂർത്തിയാക്കിയ വ്യക്തികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകാറുണ്ട്. എന്നാൽ അല്ലാത്തവർക്കും ഡിജിപിയുടെ പേരിലും മറ്റും സർട്ടിഫിക്കറ്റ് നൽകുന്നതായി വിവരം ലഭിച്ചു. ഒപ്പം ആൾമാറാട്ടം നടത്തി മറ്റ് ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് സൈമൺ കുടുങ്ങിയത്.

ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും വ്യാജ രേഖ ചമച്ചതിനുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. ഇപ്പോൾ ഇയാൾ ഒളിവിലാണ്. കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസർ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →