മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് സംഘടന. ടെലഗ്രാം അപ്ലിക്കേഷനിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സംഘടന 27/02/21 ശനിയാഴ്ച) സന്ദേശം അയച്ചത്. ‘അംബാനിയുടെ വസതിക്ക് മുന്നില്‍ എസ്‌യുവി സ്ഥാപിച്ച സഹോദരന്‍ ആരോഗ്യത്തോടെ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമാണ്. ഇതിന്റെ വലിയ ചിത്രം ഇതുവരേയും വന്നിട്ടില്ല.’ എന്നായിരുന്നു സന്ദേശം.
സന്ദേശത്തിലൂടെ സംഘം പണവും ആവശ്യപ്പെടുന്നുണ്ട്. ബിറ്റ്‌കോയിന്‍ വഴി പണം കൈമാറാനാണ് നിര്‍ദേശം. അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ച് കൊണ്ട് നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയൂവെന്നും സന്ദേശത്തില്‍ പറയുന്നു.
കുറച്ച് ദിവസം മുമ്പ് ദില്ലിയിലെ ഇസ്രായേല്‍ എംബസിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇതേ സംഘടന ഏറ്റെടുത്തിരുന്നു.
വസതിക്ക് മുന്നിലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തില്‍ നിന്നും ഭീഷണിക്കത്തും ലഭിച്ചിരുന്നു. ഇതൊരു ട്രെയ്ലര്‍ മാത്രമാണെന്നും അടുത്ത തവണ ഈ സ്ഫോടക വസ്തുക്കള്‍ പൂര്‍ണരൂപത്തില്‍ നിങ്ങളെ തേടിയെത്തുമെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
20 ജലാറ്റിൻ സ്റ്റിക്കുകളാണ് കത്തിനൊപ്പം കാറില്‍ നിന്നും കിട്ടിയിരിക്കുന്നത്. കത്തില്‍ നിത ഭാഭി, മുകേഷ് ഭയ്യാ എന്നിങ്ങനെ മുകേഷ് അംബാനിയെയും നിത അംബാനിയെയും അഭിസംബോധന ചെയ്യുന്നുണ്ട്. സ്ഫോടക വസ്തു നിറച്ച എസ്യുവി വാഹനമായിരുന്നു വസതിക്ക് മുന്നില്‍ കണ്ടെത്തിയത്. ഈ വാഹനം ഇവിടെ നിര്‍ത്തിയിട്ടവര്‍ തന്നെയാണ് പോലീസില്‍ വിളിച്ച് വിവരം പറഞ്ഞതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണ്. മുംബൈ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംശയാസ്പദമായ രീതിയില്‍ വാഹനം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

