ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ തിങ്കളാഴ്ച(01/03/21) നടക്കും . 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് തിങ്കളാഴ്ച മുതൽ വാക്‌സിൻ നൽകി തുടങ്ങുക. കോവിൻ എന്ന സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ ലഭിക്കുക. സർക്കാർ തലത്തിൽ പതിനായിരവും സ്വകാര്യ മേഖലയിൽ ഇരുപതിനായിരവും കേന്ദ്രങ്ങളാണ് വാക്‌സിനേഷന് തയാറാക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതിൽ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സർവീസ് ചാർജാണ്.
ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷനിൽ ഇതുവരെ ഒന്നരക്കോടിയോളം കൊവിഡ് മുൻനിര പോരാളികൾ വാക്‌സിൽ സ്വീകരിച്ചതായാണ് കണക്ക്.
രാജ്യം രണ്ടാംഘട്ട വാക്‌സിനേഷന് സജ്ജമാകുമ്പോഴും കേരളവും മഹാരാഷ്ട്രയും ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളായി തുടരുകയാണ്.

