ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി. മത്സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയാണ് സര്‍ക്കാര്‍ വിദേശ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി 23/02/21 ചൊവ്വാഴ്ച വിമര്‍ശിച്ചു.

ധാരണപത്രവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പിന്‍വലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലായാല്‍ അത് മത്സ്യതൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളിയായി തീരും. ആഴക്കടല്‍ ട്രോളിങ്ങിന് കുടൂതല്‍ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമെന്നും കെസിബിസി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനൊടുവിലാണെങ്കിലും അത് പിന്‍വലിക്കാനെടുത്ത തീരുമാനം ഉണ്ടായത് ആശ്വാസകരമാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇഎംസിസിയുമായി ആഴക്കടല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കമ്പനിയുമായി കെഎസ്ഐഡിസിയും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്.

കെഎസ്ഐഎന്‍സിക്കുവേണ്ടി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാൈനുള്ള ധാരണ പത്രമാണ് റദ്ദാക്കിയത്. കരാര്‍ ഒപ്പിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →