ആവേശത്തില്‍ മൊട്ടേര: പിങ്ക് ബോള്‍ ടെസ്റ്റിന് ബുധനാഴ്ച(24/02/21) തുടക്കം

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റോടെആദ്യ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര.രണ്ടാം തവണയാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാവുന്ന മൊട്ടേര 63 ഏക്കറിലായാണ് വ്യാപിച്ച് കിടക്കുന്നത്. പരിശീലനത്തിന് ഉള്‍പ്പെടെ വിശാലമായ സൗകര്യമാണുള്ളത്. 700 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് സ്റ്റേഡിയം പുതുക്കി പണിതത്. 2017ല്‍ നിര്‍മാണം ആരംഭിച്ച സ്റ്റേഡിയം 2020 ഫെബ്രുവരിയില്‍ യാഥാര്‍ഥ്യമായി. ഇതിനകം ഏഴ് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ മാത്രമാണ് നടന്നത്. വലുപ്പത്തിന്റെ കാര്യത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് മൊട്ടേര പിന്നിലാക്കിയത്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചെപ്പോക്കില്‍ നിന്നും മൊട്ടേരയിലേക്കത്തുമ്പോള്‍ ഇന്ത്യന്‍ നിര കൂടുതല്‍ ശക്തമായി കഴിഞ്ഞു. പിങ്ക് ബോള്‍ ടെസ്റ്റിലെ പരിചയ കുറവ് മാത്രമാണ് ടീം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നത്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇതിനകം ഓരോ മത്സരങ്ങള്‍ വീതം ജയിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാണ് ടീം ഇന്ത്യ ഉന്നമിടുക.
ഇതിന് മുമ്പ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഇന്ത്യന്‍ മണ്ണിലെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിരാട് കോലിയും കൂട്ടരും ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. ഈഡന്‍ ഗാര്‍ഡനില്‍ നിന്നും മൊട്ടേരയിലേക്കെത്തുമ്പോള്‍ വിരാട് കോലിയുടെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പിനും വിരാമമാകുമെന്നും പ്രതീക്ഷിക്കാം. ഇതിന് മുമ്പ് ഈഡന്‍ ഗാര്‍ഡനിലെ ഡേ-നൈറ്റ് ടെസ്റ്റിലാണ് കോലി സെഞ്ച്വറി സ്വന്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →