ബൈസണ്‍വാലിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

അടിമാലി: പളളിവാസല്‍ പവര്‍ഹൗസിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥി രേഷ്‌മയാണ്‌ പവര്‍ഹൗസിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്‌. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ശനിയാഴ്‌ച രാത്രി വൈകി പെണ്‍കുട്ടിയുടെ അച്ഛന്‍ രാജേഷിന്റെ നീണ്ടപാറയിലുള തറവാട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

ഇതിനിടെ കേസില്‍ പ്രതിയെന്ന്‌ സംശയിക്കുന്ന അരുണ്‍ സുഹൃത്തുക്കള്‍ ക്കെഴുതിയ 10 പേജുളള കത്ത്‌ പോലീസിന്‌ ലഭിച്ചു. ഇയാള്‍ താമസിക്കുന്ന രാജാക്കാടുളള വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ കത്ത്‌ ലഭിച്ചത്‌. കത്തില്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ പെണ്‍കുട്ടി പിന്‍മാറാന്‍ ശ്രമിക്കുന്നതിനാല്‍ കൊലപാതകത്തിലേക്കുവരെ എത്തിയേക്കാമെന്നും സൂചിപ്പിക്കുന്നു.

പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന്‌ വിധേയയായിട്ടില്ലെന്നാണ്‌ പ്രാഥമീക പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. മൂര്‍ച്ചയേറിയ ആയുധം കൊണ്ട്‌ നെഞ്ചിലേറ്റ മുറിവും ആന്തരീക രക്ത സ്രാവവുമാണ്‌ മരണ കാരണം . കയ്യില്‍ ആഴത്തില്‍ മുറിവേറ്റിരുന്നായും സൂചിപ്പിക്കുന്നു. അരുണിനെ കണ്ടെത്തുന്നതിനായി വെളളത്തൂവല്‍ എസ്‌എച്ച്ഒ ആര്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ പോലീസ് മേധാവി നിയോഗിച്ചു. പുതുതായി രൂപീകരിച്ച ഇടുക്കി സബ്‌ഡിവിഷന്‍ ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

കൊലപാതകം നടന്ന സ്ഥലത്തുനിന്നും ഇയാളുടെ മൊബൈല്‍ഫോണിന്റെ ബാറ്ററിയും കവറും പെണ്‍കുട്ടിയുടെ സ്‌കൂള്‍ബാഗും ലഭിച്ചിട്ടുണ്ട്‌. വെളളിയാഴ്‌ച വൈകുന്നേരമാണ്‌ കൃത്യം നടന്നതെന്ന്‌ കരുതുന്നു. രാജേഷിന്‍റെ പിതാവിന്റെ രണ്ടാം ഭാര്യയുടെ മകനാണ്‌ പ്രതി അരുണ്‍. രാജേഷിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു പ്രതി. രാജകുമാരിയില്‍ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ഇയാള്‍ തമസിച്ചിരുന്നത്‌. വെളളത്തൂവല്‍ സിഐ യുടെ നേതൃത്വത്തിലുളള സംഘം ഇയാള്‍ താമസിച്ചിരുന്ന രാജകുമാരിയിലെ താമസസ്ഥലത്തും നീണ്ടപാറയിലെ ഇയാളുടെ സ്വന്തം വീട്ടിലും പരിശോധന നടത്തി. കൂട്ടുകാരെയും ചോദ്യം ചെയ്‌തുവരികയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →