തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച്. സ്വാഭാവിക മരണമല്ലെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. കാര്യസ്ഥന്‍ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും.
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കരമനയിലെ ഉമാമന്ദിരം വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. ജയമാധവന്‍ നായരുടെ മരണശേഷം 100 കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍ നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തിരുന്നു. ഇതാണ് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിക്കാന്‍ കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു.
ജയമാധവന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സ്വത്തുകള്‍ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുളള വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുളളത്. അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി ശരിയല്ലെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുളളത്.

