കൊച്ചി: ഈടു നല്കിയ ഭൂമിയുടെ രേഖകളില്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം തുക നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി ശ്രുതി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. വായ്പ നിഷേധിച്ച ബാങ്കിന്റെ നടപടി വിദ്യാര്‍ഥിനിയുടെ പഠനം തുടരാനുള്ള അവസരം നഷ്ടമാക്കുന്നതും അവരുടെ ഭാവി തകര്‍ക്കുന്നതുമാണെന്നു ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പഠനത്തില്‍ മിടുക്കരായവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ പദ്ധതിയാണു വിദ്യാലക്ഷ്മി വായ്പാ പദ്ധതി. വെറും സാങ്കേതികതയുടെ പേരില്‍ പഠനം മുടങ്ങിയാല്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരി റഷ്യയില്‍ മെഡിസിനു പഠിക്കാനായി 15 ലക്ഷം രൂപ വിദ്യാലക്ഷ്മി വായ്പാ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിന്റെ ഒറ്റശേഖരമംഗലം ബ്രാഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമിയാണ് ഈടു നല്‍കിയത്. 39 വര്‍ഷം മുൻപ് ഭൂമി ഇഷ്ടദാനമായി ലഭിച്ചതിന്റെയും 27 കൊല്ലം മുന്‍പുള്ള പവര്‍ ഓഫ് അറ്റോര്‍ണിയുടെയും ഒറിജിനല്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് വായ്പാപേക്ഷ നിരസിച്ചു.
ഇവയുടെ സാക്ഷ്യപ്പെടുത്തിയ രേഖ ഹര്‍ജിക്കാരി നല്‍കിയിട്ടും ഒറിജിനല്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചത്. ഫീസ് നല്കുന്നതു വൈകിയാല്‍ പുറത്താക്കേണ്ടി വരുമെന്നു കോളജ് അധികൃതര്‍ ജനുവരി 18ന് ഹര്‍ജിക്കാരിക്ക് നോട്ടീസ് നല്കിയതും ഹൈക്കോടതി കണക്കിലെടുത്തു.

