കൊച്ചി : എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആർ ജയകുമാറും തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രമായ ജെല്ലിക്കെട്ട് 93-ാം ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജെല്ലിക്കെട്ട് അക്കാദമി അവാർഡ് ഇൻറർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് എൻട്രി ലഭിച്ചിരുന്നത്. മുൻനിര സിനിമകളെ പിന്തള്ളിയാണ് ഈ ചിത്രം ഇന്ത്യയുടെ ഓസ്കാർ എൻട്രി ആയത്.
2019 ൽ പുറത്തിറങ്ങിയ ജെല്ലിക്കെട്ടിന് നിരവധി നിരൂപകപ്രശംസ നേടാൻ സാധിച്ചിരുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അവസാന പട്ടികയിലേക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് തെരഞ്ഞെടുത്തത്. ഇതിൽ ജല്ലിക്കെട്ട് ഇല്ല. കരിഷ്മ ദേവ് ഡ്യൂ ബെ സംവിധാനം ചെയ്ത ചിത്രമായ ബിട്ടു ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഇടം നേടി. ഒരു യഥാർത്ഥ കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ബിട്ടു ഒരുക്കിയിരിക്കുന്നത്.

