ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം രാജിവച്ചത്‌ 35 പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മന്ത്രിമാരുടെ പഴ്‌‌സണല്‍സ്റ്റാഫില്‍ നിന്നും രാജിവെച്ചത്‌ 35 പേര്‍. രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ചാല്‍ പെന്‍ഷന്‍ കിട്ടുമെന്നതിനാല്‍ ഒരാള്‍ ഒഴിയുന്ന തസ്തികയില്‍ പുതിയ ആളെ നിയമിച്ച്‌ അടുത്ത ഒരാള്‍ക്കുകൂടി പെന്‍ഷന്‍ നല്‍കാനായിരുന്നു ഇത്തരം രാജി. ഈ തരത്തില്‍ ചട്ടത്തിലെ ഇളവുകള്‍ ദുരുപയോഗം ചെയ്‌ത് പെന്‍ഷന്‍ വാങ്ങുന്ന പ്രവണത മുന്നണി വ്യത്യാസങ്ങളില്ലാതെ കാലങ്ങളായി തുടരുകയാണ്‌ .

ഇക്കാരണത്താലാണ്‌ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പഴ്‌സണല്‍ സ്റ്റാഫിന്‌ പെന്‍ഷന്‍ കിട്ടാന്‍ ഉളള സര്‍വീസ്‌ കാലാവധി 4 വര്‍ഷമായി വര്‍ദ്ധിപ്പിക്കണമെന്ന്‌ ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലെ പ്രസ്‌ അഡ്വൈസര്‍, പ്രസ്‌ സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി, അദ്ദേഹത്തിന്റെ 4 സ്‌റ്റാഫ്‌ എന്നിവര്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഇതില്‍ പ്രസ്‌ അ ഡ്വൈസര്‍ക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും അദ്ദേഹത്തിന്‍റെ സ്റ്റാഫിനും സ്ഥാനമൊഴിയുന്ന മുറക്ക്‌ പെന്‍ഷന്‍ കിട്ടും. എന്നാല്‍ പ്രസ്‌ സെക്രട്ടറിക്കാകട്ടെ മുമ്പ്‌ വൈദ്യുതി മന്ത്രയിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിരുന്ന കാലാവധികൂടി ഉള്‍പ്പെടുത്തിയുളള അധിക പെന്‍ഷനാണ്‌ ലഭിക്കുക. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ആള്‍ബലം 30 ല്‍ നിന്ന 37 ആയി ഉയര്‍ത്തുന്നതിനോട്‌ ധനവകുപ്പിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. നിയമ വകുപ്പ്‌ എതിര്‍ക്കുമെന്നതിനാല്‍ ഫയല്‍ അവിടേക്കയച്ചതുമില്ല

മുന്‍ സര്‍ക്കാരുകളുടെ കാലത്ത്‌ പൊളിറ്റിക്കല്‍ സെക്രട്ടറി ,പ്രസ്‌ സെക്രട്ടറി തുടങ്ങിയ പദവികള്‍ താല്‍ക്കാലികമോ ഡെപ്യൂട്ടേഷന്‍ നിയമനങ്ങളോ ആയിരുന്നു. അതിനാല്‍ ഇവര്‍ പെന്‍ഷന്‌ അര്‍ഹരല്ലായിരുന്നു. ഇപ്പോള്‍ 7 പേരെ ചട്ടം ഭേദഗതി ചെയ്‌ത്‌ പഴ്‌സണല്‍ സറ്റാഫില്‍ ഉള്‍പ്പെടുത്തിയതോടെ ഇവര്‍ക്ക്‌ പെന്‍ഷന്‍ വാങ്ങാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →