ന്യൂഡൽഹി: വ്യാഴാഴ്ച(28/01/21) രാത്രി 11 മണിക്കു ശേഷം ഗാസിപ്പൂരിലേക്കെത്തിയത് ആയിരക്കണക്കിനു കർഷകർ. ഉത്തർപ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂവായിരത്തോളം കർഷകരാണ് രാത്രിയിൽ സമര സ്ഥലത്തേക്ക് എത്തിച്ചേർന്നത്. തുടർന്ന് ഗാസിപൂരിൽകർഷകർക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. മാധ്യമങ്ങളോടാണ് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി പതിനൊന്ന് മണിയോടെ കർഷകരോട് സമരത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു പൊലീസിന്റെ അന്ത്യശാസനം. ഇത് മറികടന്നാണ് നിലവിൽ കർഷകർ സമരവുമായി മുന്നോട്ട് പോകുന്നത്.
ഗാസിപൂരിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സർക്കാർ. കൂടുതൽ സേനാവിഭാഗങ്ങൾ പ്രദേശത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഗാസിപൂരിൽ അതിർത്തി അടച്ചിട്ടുണ്ട്.
അതേസമയം, പ്രദേശത്തുണ്ടായിരുന്ന അൻപതോളം സിസിടിവികൾ അഴിച്ചുമാറ്റിയിട്ടുണ്ട്. നേരത്തെ മുതൽ തന്നെ ഗാസിപൂരിലെ വെള്ളം, വൈദ്യുതി കണക്ഷൻ വിചഛേദിച്ചിട്ടുണ്ട്.
ഗാസിപൂരിൽ വ്യാഴാഴ്ച വൈകീട്ടോടെ 144 പ്രഖ്യാപിച്ചിരുന്നു. സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്.

