കാര്‍ഷിക നിയമം: അഭയ്ചൗട്ടാലയും അവ്താര്‍ സിങ്ങും നിയമസഭാംഗത്വം രാജിവച്ചു

ചണ്ഡിഗഡ്:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐ.എല്‍.എല്‍.ഡി) നേതാവ് അഭയ് സിങ് ചൗട്ടാലയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് അവ്താര്‍ സിങ് ബദാനയും നിയമസഭാംഗത്വം രാജിവച്ചു. ഐ.എല്‍.എല്‍.ഡിയുടെ ഏക എം.എല്‍.എയായ അഭയ് സിങ് ചൗട്ടാല ഹരിയാന നിയമസഭയില്‍നിന്നാണു രാജിവച്ചത്. റിപ്പബ്ലിക് ദിനത്തിനു മുമ്പ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പു പ്രഖ്യാപിച്ചിരുന്നു. പച്ച നിറത്തിലുള്ള ട്രാക്ടറില്‍ നിയമസഭാ സമുച്ചയത്തിലെത്തിയാണ് എല്ലെനാബാദില്‍നിന്നുള്ള നിയമസഭാംഗമായ അഭയ് ചൗട്ടാല (57) രാജി സമര്‍പ്പിച്ചത്.

അദ്ദേഹത്തിന്റെ പിതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല, നിയമങ്ങള്‍ റദ്ദാക്കാണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കത്തെഴുതിയിരുന്നു.കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പുനല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് യു.പി. നിയമസഭാംഗമായ അവ്താര്‍ സിങ് ബദാന എം.എല്‍.എ. സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചതു ബി.ജെ.പിക്കു തിരിച്ചടിയായി. മുസഫര്‍നഗറിലെ മീരാപുര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണു ബദാന. മീററ്റ്, ഫരീദാബാദ് മണ്ഡലങ്ങളെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള ബദാന ഉത്തര്‍ പ്രദേശില്‍ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, പാര്‍ട്ടിപദവികളില്‍നിന്നുള്ള ബദാനയുടെ രാജി ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →