കെഎസ്‌യുക്കാരന്റെ നിലവാരത്തിനപ്പുറത്തേക്ക് ചെന്നിത്തല വളര്‍ന്നിട്ടില്ല: എണ്ണി എണ്ണി മറുപടി പറഞ്ഞ് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകള്‍ നിരത്തി തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ അവര്‍ക്ക് ബൂമറാങ്ങാകും. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ എല്ലാ നുണകളും പൊളിഞ്ഞതോടെ പ്രതിപക്ഷം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ. ഇതൊന്നും വിലപ്പോവില്ല. പഴയ കെഎസയുക്കാരന്റെ നിലവാരത്തിനപ്പുറത്തേക്ക് രമേശ് ചെന്നിത്തല വളര്‍ന്നിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സഭയിലെ പ്രതികരണങ്ങളും പുറത്തെ പെരുമാറ്റങ്ങളും ഇതാണ് തെളിയിക്കുന്നത്.

നിയമസഭയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തെറ്റാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സഭയുടെ ഡിജിറ്റല്‍ വല്‍ക്കരണം തെറ്റാണോ ? ശൂന്യതയില്‍ നിന്ന് കഥകള്‍ സ്യഷ്ടിച്ചാല്‍ അതിന് മുന്നില്‍ കീഴടങ്ങില്ല. നുണകള്‍ക്ക് മുന്നില്‍ തല കുനിക്കില്ല. അതിന് മനസില്ല. താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല. അപവാദ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രമേയം ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ട്. തനിക്ക് മറുപടി പറയാന്‍ സാധിച്ചു അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നുപറഞ്ഞുകൊണ്ടായിരുന്നു സ്പീക്കര്‍ മറുപടി നല്‍കിയത്. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമസഭയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതികളെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു. ലോഞ്ച് നവീകരണത്തില്‍ കുറ്റം കണ്ടെത്താന്‍ മാത്രമാണ് ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണ പ്രവൃത്തി നല്‍കിയതിനെ സ്പീക്കര്‍ ന്യായീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ വിളിക്കാതെ നല്‍കിയ നിര്‍മാണ പ്രവൃത്തികളുടെ പട്ടികയും അദ്ദേഹം വായിച്ചു. ടെണ്ടര്‍ ഒഴിവാക്കി നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കലിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന് വിവിധ എംഎല്‍എമാര്‍ നല്‍കിയ കത്തുകളും അദ്ദേഹം സഭയില്‍ വായിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →