വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭയിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം അവതരിപ്പിച്ചത്. ബുധനാഴ്ച(13/01/21)യോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കാപിറ്റോൾ ഹില്ലിൽ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് പ്രമേയത്തിൽ പറയുന്നു.
ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നാണ് സൂചന. കാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുൻപ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.
അതിനിടെ കാപിറ്റോൾ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സംസാരിച്ചിട്ടില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡൻ സ്വാഗതം ചെയ്തു.