കൊല്ലം: ഉത്ര വധക്കേസില്‍ മുഖ്യപ്രതി സൂരജിനെതിരെ കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകള്‍ കോടതിയില്‍ മൊഴി നല്‍കി.
ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു സൂരജ് തന്റെ പിതാവിനോട് ഫോണിലൂടെ പറഞ്ഞതായി കേട്ടുവെന്നാണ് മൊഴി.
ഉത്ര മരിച്ചതിന്റെ അടുത്ത ദിവസമാണ് സൂരജ് വിളിച്ചത്. താനാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതെന്നു സുരേഷിനോടു പറഞ്ഞതായി കേട്ടുവെന്ന് ആറാം അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എം.മനോജ് മുന്‍പാകെയാണ് മൊഴി നൽകിയത്.
ഉത്രയെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉത്ര വേദന കൊണ്ടു കരഞ്ഞെങ്കിലും സൂരജ് ആശ്വസിപ്പിച്ചില്ലെന്ന് ആംബുലന്‍സ് ജീവനക്കാരനായ 13-ാം സാക്ഷി അനുരാജ് മൊഴി നൽകി.
കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തു നിന്ന് അണലിയെയും ആറ്റിങ്ങല്‍ ആലങ്കോട്ടു നിന്നു മൂര്‍ഖനെയും സുരേഷ് പിടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 11-ാം സാക്ഷി അനീഷ്, 12-ാം സാക്ഷി ഷിബു, പൊലീസിനു നല്‍കാന്‍ സൂരജിനു പരാതി എഴുതിക്കൊടുത്ത വക്കീല്‍ ഗുമസ്തന്‍ 14-ാം സാക്ഷി ബൈജു എന്നിവരെയും വിസ്തരിച്ചു.

