ന്യൂഡൽഹി: മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്സിന് അനുമതി നൽകിയ സംഭവത്തിൽ കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഷീൽഡിനും കൊവാക്സിനും അനുമതി നൽകിയത്. വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ രാജ്യാന്തരതലത്തിൽ സ്വീകരിക്കുന്ന ഈ നടപടി, കേന്ദ്രസർക്കാർ പിന്തുടരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ തീരുമാനം അപകടകരമാണെന്നും നടപടി അപക്വമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പരീക്ഷണം പൂർത്തിയാക്കിയ കൊവിഷീൽഡുമായി മുന്നോട്ടുപോകാമെന്നും തരൂർ കൂട്ടിച്ചേർത്തു. നടപടി അമ്പരപ്പിക്കുന്നതെന്നായിരുന്നു ജയറാം രമേശിന്റെ വിമർശനം.

