കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നിസഹകരണം കേസന്വേഷണം വൈകിക്കുകയാണ്. ഇത് കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ നിര്‍ബന്ധിതമായും വ്യവസ്ഥകള്‍ ഇല്ലാതെ ചോദ്യം ചെയ്യാന്‍ രാജീവ് കുമാറിനോട് ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നുമാണ് സിബിഐ യുടെ ആവശ്യം. സിബിഐയുടെ ഹര്‍ജി അവധിയ്ക്ക് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ സുപ്രിംകോടതി പരിശോധിയ്ക്കും.
ശാരദ, റോസ്വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ്.
അന്വേഷണത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ സഹകരിക്കുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. വൊഡാഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നത്. തൃണമൂല്‍ നേതാക്കള്‍ക്ക് അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ രാജീവ് നശിപ്പിച്ചതായി സിബിഐ പറയുന്നു. ഇയാളെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കല്‍ക്കത്തയില്‍ വെച്ച് മമതയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഷില്ലോങ്ങില്‍ സിബിഐക്ക് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

