ലക്നൗ: ‘വ്യാജ’ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോടതിയിൽ ഹാജരാകാതിരുന്ന ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു.
ബിജെപി എംഎല്‍എ രാകേഷ് സിംഗ് ബഖേലിനെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുപി സന്ത് കബീര്‍ നഗര്‍ ജില്ല അതിര്‍ത്തി മണ്ഡലമായ മെന്‍ഹ്ധാവയില്‍ നിന്നുള്ള എം എൽ എയാണ് അദ്ദേഹം.
തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി ഒരു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട എംഎല്‍എ കോടതിയില്‍ ഹാജരായിട്ടില്ല. കോടതിയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കി കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ് കോവിഡ് ബാധിതനാണെന്നറിയിച്ച് ‘വ്യാജ’ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്.
ഒരു സ്വകാര്യ ലാബോറട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ദീപ് കാന്ത് മണിയുടെ പ്രത്യേക കോടതിയില്‍ രാകേഷ് സമര്‍പ്പിച്ചത്. ഇത് വ്യാജമെന്ന് കണ്ടെത്തിയാണ് നടപടിയെന്ന് ഖാലീലാബാദ് എസ്‌എച്ച്‌ഒ മനോജ് കുമാര്‍ അറിയിച്ചു.

