ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപിയൻ ജില്ലയിൽ മൂന്ന് സിവിലിയന്മാർ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആർമി ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജമ്മു കശ്മീർ പോലീസ് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു. 2020 ജൂലൈ 18 നായിരുന്നു വ്യാജ ഏറ്റുമുട്ടലിൽ തൊഴിലാളികളായ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത്.
“62 രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ഭൂപീന്ദർ, പുൽവാമയിലെ ബിലാൽ അഹ്മദ്, ഷോപിയാനിലെ തബീഷ് അഹ്മദ് എന്നിവരാണ് ഈ കേസിലെ മൂന്ന് പ്രതികൾ, ”ഡിഎസ്പി വജാത്ത് ഹുസൈൻ പറഞ്ഞു. കേസ് അന്വേഷിക്കാൻ രൂപീകരിച്ച എസ്‌ഐടിയുടെ തലവനാണ് വജാത്ത് ഹുസൈൻ.
സംഭവത്തിൽ തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായതായി കരസേന വ്യാഴാഴ്ച(24/12/20) പ്രസ്താവന ഇറക്കിയിരുന്നു. കൊല്ലപ്പെട്ടവർക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ടവർ ഗ്രാമീണരായ അബ്രാർ അഹ്മദ് (25), മുഹമ്മദ് ഇബ്രാർ (16), ഇംതിയാസ് അഹ്മദ് (20) എന്നീ യുവാക്കളായിരുന്നു. കൊല്ലപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് മൂന്ന് പേരുടെയും കുടുംബങ്ങളുടെ ഡിഎൻഎ പ്രൊഫൈലിംഗ് നടത്തിയിരുന്നു. മൂന്ന് പേരും വിദേശ തീവ്രവാദികളാണെന്നായിരുന്നു സേനയുടെ അവകാശവാദം.

