ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മർദിച്ചു കൊന്നതായി പരാതി , അക്രമം വ്യാജ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതിനെന്ന് മകൻ

ലഖ്നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബൂത്ത് ലെവൽ ഓഫീസറായി (ബി‌എൽ‌ഒ) ജോലി നിയോഗിച്ച 45 കാരനായ സ്‌കൂൾ ഇൻസ്ട്രക്ടറെ മർദ്ദിച്ചു കൊന്നതായി പരാതി. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താൻ വിസമ്മതിച്ചതിന്റെ പേരിൽ മർദ്ദിച്ചതാണ് തന്റെ പിതാവിന്റെ മരണകാരണമെന്ന് മകൻ ആരോപിച്ചു.

കബൂൽപൂർ ഗ്രാമത്തിൽ ഇൻസ്ട്രക്ടറായി നിയമിതനായ സൂരജ്പാൽ വർമ വെള്ളിയാഴ്ച (25/12/2020) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പരിക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു.

വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടെ ബി‌എൽ‌ഒ പെട്ടെന്ന് രോഗബാധിതനായിരുന്നുവെന്നും അദ്ദേഹം മരിച്ചുവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

ബാർഖെഡ പോലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സൂരജ്പാൽ വർമ്മയ്ക്ക് ബി‌എൽ‌ഒയുടെ ഉത്തരവാദിത്തം നൽകിയിട്ടുണ്ടെന്ന് മരിച്ചയാളുടെ മകൻ നൽകിയ പരാതിയിൽ പറഞ്ഞു.

പല്ലവ് ജയ്‌സ്വാൾ എന്നയാൾ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്നും വിസമ്മതിച്ചപ്പോൾ ഇയാൾ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സ്കൂളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ചതായും ആരോപണമുണ്ട്.

പിന്നീട് അബോധാവസ്ഥയിൽ ബി‌എൽ‌ഒയെ വിട്ട് ജയ്‌സ്വാൾ ഓടി രക്ഷപ്പെടുകയായിരുന്നൂവത്രേ.സംഭവത്തെക്കുറിച്ച് ഗ്രാമവാസികൾ അറിയിച്ചതിനെത്തുടർന്ന് ബി‌എൽ‌എയുടെ മകൻ സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പിതാവ് മരിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ജയ്‌സ്വാളിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →