വ്യാജ ടിആര്‍പി റാക്കറ്റ്: സൂത്രധാരന്‍ അറസ്റ്റിലായ ബാര്‍ക്കിന്റെ മുന്‍ സിഇഒയെന്ന് പോലീസ്

മുംബൈ: റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചില ടിവി ചാനലുകളുടെ വ്യാജ ടിആര്‍പി കൈകാര്യം ചെയ്യുന്നതിന്റെ സൂത്രധാരന്‍ ബ്രോഡ്കാസ്റ്റ് റിസര്‍ച്ച് ഓഡിയന്‍സ് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ സിഇഒ പാര്‍ത്ത് ദാസ് ഗുപ്തയാണെന്ന് മുംബൈ പോലീസ്.ദാസ് ഗുപ്ത ബാര്‍ക് സിഇഒ ആയിരുന്ന 2016 നും 2019 നും ഇടയില്‍ കൃത്രിമത്വം നടന്നതിന്റെ ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയാണ് പോലിസ് ഇക്കാര്യം അറിയിച്ചത്.വെള്ളിയാഴ്ച മുംബൈ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഡിസംബര്‍ 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.നേരത്തെ അറസ്റ്റിലായ ബാര്‍ക്കിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റോമില്‍ രാംഗരിയയെ ചോദ്യം ചെയ്തപ്പോഴാണ് ദാസ് ഗുപ്തയുടെ പങ്ക് മനസിലായതെന്ന്് പോലീസ് പറഞ്ഞു.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തിരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍.വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു.

കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് ഗുപ്ത.പുനെ ജില്ലയിലെ രാജ്ഗഡ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ബാര്‍ക് മുന്‍ സിഒഒ റാമില്‍ രാംഗരിയ അടക്കമുള്ളവരെ കേസില്‍ സിഐയു അറസ്റ്റ് ചെയ്തിരുന്നു.ഫോറന്‍സിക് ഓഡിറ്റര്‍മാരും ബാര്‍ക് അംഗങ്ങളുമടക്കം 140ഓളം സാക്ഷികളുടെ പേരാണ് എഫ്ഐആറിലുള്ളത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലിസിന്റെ കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →