ന്യൂഡല്‍ഹി: കർഷക സമരത്തിൽ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച (25/12/20) ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എപിഎംസി നിയമമില്ല? അവിടെ എന്തുകൊണ്ട് എപിഎംസിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്,’ മോദി പറഞ്ഞു.
ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് സമരം ചെയ്തില്ല? കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും മോദി പറഞ്ഞു.
ഒമ്പത് കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ 18,000 കോടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ മോദിക്ക് നന്ദിപറയുമെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വെളളിയാഴ്ച പറഞ്ഞത്.
അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു. അമിത് ഷാ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞതിന്റെ പിന്നാലെയായിരുന്നു കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ കര്‍ഷക നിയമത്തില്‍ അര്‍ത്ഥശൂന്യമായ ഭേദഗതികള്‍ വരുത്തി ചര്‍ച്ചയ്ക്കായി വരേണ്ടതില്ലെന്ന് കേന്ദ്രത്തോട് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
രേഖാമൂലം തയ്യാറാക്കിയ വ്യക്തമായ നിര്‍ദ്ദേശം കൈയ്യിലുണ്ടെങ്കില്‍ മാത്രം അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാകാമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കേന്ദ്രം തങ്ങള്‍ക്കു മുന്നില്‍വെച്ച ബില്ലിന്റെ രൂപരേഖയില്‍ എം.എസ്.പി, വൈദ്യുതി ഉപഭോഗത്തിന്റെ വില, എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങളുമായുള്ള ചര്‍ച്ചകളെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഗൗരവതരമായ വിഷയമായി കര്‍ഷക പ്രക്ഷോഭത്തെ അവര്‍ കാണുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

