എനിക്ക് വേണ്ടത് ഒരാല്‍ മരം, ഒരു പൂവും ദേഹത്തുവെക്കരുത്, മരണാനന്തരം ഒസ്യത്തില്‍ രേഖപ്പെടുത്തി സുഗത കുമാരി

മരണശേഷം ഒരു പൂവും എന്റെ ദേഹത്തുവെക്കരുത്, മതപരമായ വലിയ ചടങ്ങുകളും വേണ്ട, സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, ആരേയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തി കവാടത്തില്‍ ദഹിപ്പിക്കണം. പൊലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.

തന്റെ മരണാനന്തരം കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാന്‍ പോലും താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയ ശേഷമാണ് സുഗതകുമാരി ടിച്ചര്‍ വിട വാങ്ങിയത്. രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ അവശാക്കിയ അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയ കവയത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പേസ്മേക്കറിന്റെ സഹായത്തോടെ മിടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തെ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അന്നവര്‍. മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും അനുശോചനയോഗങ്ങളും സ്മാരക പ്രഭാഷണങ്ങളും വേണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. താന്‍ ഇതെല്ലാം ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കവിയത്രി പറഞ്ഞിരുന്നു.

ഒരാല്‍മരം. തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍, ഈ ലോകത്തോട് വിട പറഞ്ഞ ശേഷം സുഗതകുമാരി അതുമാത്രമാണ് ആഗ്രഹിക്കുന്നത്. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെവന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുെവക്കരുത്.

തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുര്‍ത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത് ആ ആല്‍മരം നടണമെന്നും സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്.

ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക, അതുമാത്രം മതിയെന്നും പറഞ്ഞുവെച്ചു. ഒരാള്‍ മരിച്ചാല്‍ റൂത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്നും ആ ശവപുഷ്പങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നുമാണ് കവിയത്രി പറഞ്ഞത്.

മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്.ശാന്തികവാടത്തില്‍നിന്നും കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രമാണ് ആവശ്യം.സദ്യയും കാപ്പിയും ഒന്നും വേണ്ട, കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഹൈന്ദവാചാര പ്രകാരമുള്ള സഞ്ചയനവും പതിനാറും ഒന്നും വേണ്ടെന്ന് കവിയത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →