കോട്ടയം: ഞാൻ ഭയങ്കര ഹാപ്പിയാണ്. ആ കുഞ്ഞിന്റെ അപ്പനെ പോലെ പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു.
സിസ്റ്റർ അഭയകേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് വിധിച്ചുകൊണ്ടുളള തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ വിധി അറിഞ്ഞപ്പോൾ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയൽവക്കത്തും ഉണ്ട്. അവർക്കാർക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളർത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ആലോചിച്ച് നോക്കിയാലേ അറിയൂ. നീതി കിട്ടണമെന്ന് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒരുപാട് പേര് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതാണ്. കോടികൾ ഓഫർ ചെയ്തു. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. ആ കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ് എന്നായിരുന്നു പ്രതികരണം
അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഫാദർ കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും മഠത്തിൽ കണ്ടെന്ന രാജുവിന്റെ മൊഴിയാണ് കേസിൽ ഏറ്റവും നിർണായകമായത്.
ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുളള വാദങ്ങൾ പ്രതിഭാഗം ഉയർത്തിയിരുന്നു.

